അനുദിനവിശുദ്ധര്‍ : ജനുവരി 2
മഹാനായ വി. ബെയ്‌സില്‍ (329-379)

പൗരസ്ത്യ സന്യാസികളുടെ പിതാവ് എന്നാണ് വി. ബെയ്‌സില്‍ അറിയപ്പെടുന്നത്. ഒരു ക്രൈസ്തവ സന്യാസി എങ്ങനെയായി രിക്കണം എന്നത് ലോകത്തിനു വെളിപ്പെടുത്തിക്കൊടുത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ''നിങ്ങള്‍ ഉപയോഗിക്കാത്ത അപ്പം വിശക്കുന്നവര്‍ക്ക് അവകാശപ്പെട്ടതാണ്. നിങ്ങള്‍ ഭദ്രമായി പൂട്ടിവച്ചിരിക്കുന്ന പണം ദരിദ്രര്‍ക്കുള്ളതാണ്.'' വി. ബെയ്‌സില്‍ ഇങ്ങനെയാണ് തന്റെ അനുയായികളെ പഠിപ്പിച്ചതും അവരെ ശീലിപ്പിച്ചതും. വിശുദ്ധ കുടുംബമെന്ന് വേണമെങ്കില്‍ ബെയ്‌സിലിന്റെ കുടുംബത്തെ വിളിക്കാം. അദ്ദേഹത്തിന്റെ അച്ഛനെയും അമ്മയെയും നാലു സഹോദരങ്ങളെയും വിശുദ്ധപദവിയില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. വി. ഗ്രിഗറി സഹോദരങ്ങളില്‍ ഒരാളാണ്. കുലീനമായ ഒരു കുടുംബമായിരുന്നു അവരുടേത്. സമ്പന്നനായിരുന്നുവെങ്കിലും സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിച്ചും വസ്ത്രങ്ങള്‍ അലക്കിയും വീടു വൃത്തിയാക്കിയുമൊക്കെയാണ് ബാലനായ ബെയ്‌സില്‍ ജീവിച്ചത്. തനിക്കു കിട്ടുന്ന അധികപണം മുഴുവന്‍ അദ്ദേഹം പാവങ്ങള്‍ക്കു ദാനമായി നല്‍കി. വി. ബെയ്‌സിലിന്റെ ഏറ്റവും പ്രിയപ്പെട്ട സ്‌നേഹിതനായിരുന്നു വി. ഗ്രിഗറി നസിയാന്‍സെന്‍. അദ്ദേഹത്തിന്റെ ഓര്‍മദിവസവും ജനുവരി രണ്ടിനാണ് സഭ ആചരിക്കുന്നത്. കോണ്‍സ്റ്റാന്റിനോപ്പിളിലായിരുന്നു ഇരുവരുടെയും വിദ്യാഭ്യാസം. പിന്നീട് ഏതന്‍സിലും പഠിച്ചു. ഈ സമയത്ത് ജൂലിയന്‍ ചക്രവ ര്‍ത്തി ഇവരുടെ സഹപാഠിയായിരുന്നു. പഠനശേഷം ബെയ്‌സിലും ഗ്രിഗറിയും ചേര്‍ന്ന് ഒരു സ്‌കൂള്‍ തുടങ്ങി. അവിടെ പഠിപ്പിച്ചു. ലൗകിക ആര്‍ഭാടങ്ങളിലേക്ക് ജീവിതം വഴുതിവീഴാതി രിക്കാന്‍ അദ്ദേഹം ജോലി ഉപേക്ഷിച്ചു പൂര്‍ണമായ ഏകാന്തവാസം തുടങ്ങി. പ്രാര്‍ഥനയും ഉപവാസവും കൈമുതലാക്കിയുള്ള അദ്ദേഹത്തിന്റെ ജീവിതം കണ്ട് സേസരെയായി ലെ മെത്രാനായിരുന്നു എവുസേബിയസ് ബെയ്‌സിലിനെ പുരോഹിതനാകാന്‍ വിളിച്ചു. എ.ഡി. 364ല്‍ അദ്ദേഹം പുരോഹിതനായി. 370ല്‍ മെത്രാന്‍ പദവിയിലെത്തി. ക്രിസ്ത്യാനികളെ ഒന്നിപ്പിക്കുന്നതിനും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനും ഏറെ പണിപ്പെട്ട വ്യക്തിയായിരുന്നു ബെയ്‌സില്‍. എ.ഡി. 379ലാണ് അദ്ദേഹം മരിക്കുന്നത്. ''എന്റെ കര്‍ത്താവ്, എന്റെ ആത്മാവിനെ ഞാന്‍ അങ്ങയുടെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു'' എന്നായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍.
Curtsy : Manuel George @ Malayala Manorama