അനുദിനവിശുദ്ധര്‍ : ജനുവരി 27
ഏയ്ഞ്ചല മെറിസി (1474-1540)

ഉര്‍സുലിന്‍ സന്യാസസഭയുടെ സ്ഥാപകയാണ് ഏയ്ഞ്ചല മെറിസി. ഇറ്റലിയിലെ ഡെസെന്‍സാനോ നഗരത്തിലാണ് ഏയ്ഞ്ചല ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കളെയും സഹോദരിയെയും ഏയ്ഞ്ചലയ്ക്കു നഷ്ടമായി. ഉറ്റവരുടെ വേര്‍പാട് അവളെ തളര്‍ത്തി. മാതാപിതാക്കളുടെയും സഹോദരിയുടെയും ആത്മശാന്തിക്കായി നിരന്തരം പ്രാര്‍ഥനകളും ഉപവാസവുമായി കഴിയാനായിരുന്നു അവളുടെ തീരുമാനം. പതിനഞ്ചാം വയസില്‍ ഫാന്‍സിസ്‌കന്‍ സന്യാസസഭയില്‍ ചേര്‍ന്നു വ്രതവാഗ്ദാനം നടത്തി. ഭക്തരായ സ്ത്രീകള്‍ക്കു പ്രചോദനമേകുവാന്‍ ജീവിതം മാറ്റിവയ്ക്കണമെന്ന് ഒരു ദര്‍ശനം ഏയ്ഞ്ചലയ്ക്കു ഉണ്ടായി. അതോടെ, തന്റെ ഭവനം പെണ്‍കുട്ടികള്‍ക്കു ക്രിസ്തുമതപഠനം നടത്തുന്നതിനുള്ള സ്ഥലമാക്കി ഏയ്ഞ്ചല മാറ്റി. ദിനംപ്രതി നിരവധി പേര്‍ ഏയ്ഞ്ചലയുടെ സ്‌കൂളില്‍ ചേര്‍ന്നുകൊണ്ടിരുന്നു. ഒരു കന്യാസ്ത്രീ മഠം സ്ഥാപിക്കാന്‍ ഏയ്ഞ്ചലയ്ക്കു ഇടവരുമെന്നൊരു ദര്‍ശനവും ഇക്കാലത്ത് അവള്‍ക്കു ഉണ്ടായി. ആയിടയ്ക്ക് വിശുദ്ധനാടുകളിലേക്ക് ഏയ്ഞ്ചലയും സംഘവും ഒരു തീര്‍ഥയാത്ര നടത്തി. യാത്രാമധ്യേ ഏയ്ഞ്ചലയുടെ കാഴ്ചശക്തി പൂര്‍ണമായും നഷ്ടമായി. കൂടെയുള്ളവര്‍ മടങ്ങിപ്പോകാന്‍ നിര്‍ബന്ധിച്ചുവെങ്കിലും കാഴ്ചയില്ലെങ്കിലും തീര്‍ഥാടനം പൂര്‍ത്തിയാക്കണമെന്ന് അവള്‍ നിര്‍ബന്ധം പിടിച്ചു. വിശുദ്ധ നാടുകളില്‍ പരിപൂര്‍ണ ഭക്തിയോടെയും ഏകാഗ്രതയോടെയും കാഴ്ചയുള്ളവരെ പോലെ തന്നെ അവള്‍ സന്ദര്‍ശനം നടത്തി. മടക്കയാത്രയില്‍ കാഴ്ചനഷ്ടപ്പെട്ട സ്ഥലത്ത് എത്തിയപ്പോള്‍ കുരിശുരൂപത്തിനു മുന്നില്‍ ഏയ്ഞ്ചല മുട്ടുകുത്തി കണ്ണീരോടെ പ്രാര്‍ഥിച്ചു. തത്ക്ഷണം അവളുടെ കാഴ്ചശക്തി തിരികെ കിട്ടി. 1535ല്‍ ഒരു പറ്റം പെണ്‍കുട്ടികളെ സംഘടിപ്പിച്ച് വിശുദ്ധ ഉര്‍സുലയുടെ നാമത്തില്‍ ഉര്‍സുലിന്‍ സഭ സ്ഥാപിച്ചു. അഞ്ചു വര്‍ഷം കൂടി ജീവിച്ച് സഭയെ ശക്തിപ്പെടുത്തിയ ശേഷം 1540ല്‍ അറുപത്തിയാറാം വയസില്‍ ഏയ്ഞ്ചല മരിച്ചു. 1807ല്‍ ഏഴാം പീയൂസ് മാര്‍പാപ്പ ഏയ്ഞ്ചലയെ വിശുദ്ധയായി പ്രഖ്യാപിച്ചു.
Curtsy : Manuel George @ Malayala Manorama