അനുദിനവിശുദ്ധര്‍ : ജൂലൈ 29
വി. മര്‍ത്ത (ഒന്നാം നൂറ്റാണ്ട്)

യേശുവിന്റെ ജീവിതകാലത്ത് തന്നെ അവിടുത്തെ ഏറെ സ്‌നേഹി ക്കുകയും യേശുവില്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്ത വിശുദ്ധയാ ണ് മര്‍ത്ത. യേശു മരണത്തില്‍ നിന്ന് ഉയര്‍പ്പിച്ച ലാസറിന്റെയും മറിയത്തിന്റെയും സഹോദരി. സുവിശേഷങ്ങളില്‍ പല ഭാഗത്തും ഈ സഹോദരരുടെ കഥ പറയുന്നുണ്ട്. ജറുസലേമില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയുള്ള ബഥനി എന്ന ഗ്രാമത്തിലാണ് മര്‍ത്ത തന്റെ സഹോദരര്‍ക്കൊപ്പം ജീവിച്ചിരുന്നത്. മര്‍ത്തയായിരുന്നു ഇവരില്‍ മൂത്തത്. യേശു പല തവണ ഇവരുടെ ഭവനം സന്ദര്‍ശിച്ചിരുന്നുവെന്ന് ബൈബിള്‍ പറയുന്നു. ലൂക്കായുടെ സുവിശേഷം പത്താം അധ്യായത്തില്‍ യേശു ഈ ഭവനം സന്ദര്‍ശിച്ച സംഭവം വിവരിക്കുന്നുണ്ട്. ''അവര്‍ പോകുന്നവഴി യേശു ഒരു ഗ്രാമത്തില്‍ പ്രവേശിച്ചു. മാര്‍ത്ത എന്നു പേരുള്ള ഒരു സ്ത്രീ സ്വഭവനത്തില്‍ അവിടുത്തെ സ്വീകരിച്ചു. മര്‍ത്തായ്ക്ക് മറിയം എന്നു പേരായ ഒരു സഹോദരി ഉണ്ടായിരുന്നു. മറിയം കര്‍ത്താവിന്റെ പാദാന്തികത്തിലിരുന്ന് അവിടുത്തെ വാക്കുകള്‍ ശ്രവിച്ചു കൊണ്ടിരുന്നു. മര്‍ത്തയാകട്ടെ പലവിധ ശുശ്രൂഷകളില്‍ വ്യഗ്രചിത്തയായിരുന്നു. അവിടുത്തെ അടുത്തു ചെന്ന് അവള്‍ പറഞ്ഞു: 'കര്‍ത്താവേ, ശുശ്രൂഷയ്ക്കായി എന്റെ സഹോദരി എന്നെ തനികെ വിട്ടിരിക്കുന്നത് അങ്ങ് ഗൗനിക്കുന്നില്ലേ? എന്നെ സഹായിക്കുവാന്‍ അവളോട് പറയുക.' കര്‍ത്താവ് അവളോട് പറഞ്ഞു: ''മര്‍ത്ത, നീ പലതിനെപ്പറ്റിയും ആകുലചിത്തയും അസ്വസ്ഥയുമാ യിരിക്കുന്നു. എന്നാല്‍ ഒരു കാര്യമേ ആവശ്യമുള്ള. മറിയം നല്ലഭാഗം തിരഞ്ഞെടുത്തു. അത് അവളില്‍ നിന്ന് എടുക്കപ്പെടുകയില്ല.'' (ലൂക്കാ 10: 38-42) യോഹന്നാന്റെ സുവിശേഷത്തില്‍ ലാസറിനെ യേശു ഉയിര്‍പ്പിക്കുന്ന സന്ദര്‍ഭം വിവരിക്കുന്നുണ്ട്. മര്‍ത്ത തന്റെ വിശ്വാസം ഏറ്റുപറയുന്നത് ഇവിടെ വായിക്കാം. ലാസര്‍ മരിച്ച ശേഷം നാലാം ദിവസമാണ് യേശു അവിടെ എത്തുന്നത്. മര്‍ത്ത യേശു വരുന്നതറിഞ്ഞ് അവിടുത്തെ എതിരേല്‍ ക്കുവാന്‍ ഓടിപ്പുറപ്പെട്ടു. വഴിയില്‍ വച്ച് അവള്‍ യേശുവിനെ കാണുകയും തന്റെ സഹോദരന്‍ മരിച്ചവിവരം അറിയിക്കുകയും ചെയ്യുന്നു. മര്‍ത്ത യേശുവിനോട് പറഞ്ഞു: ''കര്‍ത്താവേ, അങ്ങ് ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുമായിരുന്നില്ല. എന്നാല്‍ അങ്ങ് ദൈവ ത്തോട് അപേക്ഷിക്കുന്നതെന്തും ദൈവം അങ്ങേയ്ക്കു നല്‍കുമെന്ന് ഇപ്പോഴും എനിക്കറിയാം.'' യേശു അരുള്‍ചെയ്തു: ' നിന്റെ സഹോദരന്‍ ഉയിര്‍ത്തെഴുേേന്നാല്‍ക്കും.' മര്‍ത്താ പറഞ്ഞു: ' അന്തിമനാളിലെ പുനരുത്ഥാനത്തില്‍ അവന്‍ ഉയിര്‍ക്കുമെന്ന് എനിക്കറിയാം.' യേശു അവളോടു പറഞ്ഞു. 'ഞാനാകുന്നു പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരു നാളും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ?' മര്‍ത്ത പറഞ്ഞു: ''ഉവ്വ്, കര്‍ത്താവേ, അങ്ങ് ലോകത്തിലേക്ക് വന്ന ദൈവസുതനായ മിശിഹായാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.'' (യോഹന്നാന്‍ 11: 17-27) മര്‍ത്തയുടെ പ്രാര്‍ഥന ദൈവം കേട്ടു. ലാസര്‍ മരണത്തില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടു. യേശുവിന്റെ കാലത്ത് വിശ്വാസപ്രഖ്യാപനം നടത്തുന്ന ബൈബിളിലെ കഥാപാത്രങ്ങളില്‍ പ്രമുഖയാണ് മര്‍ത്ത. 'അങ്ങ് ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു' വെന്നും 'അങ്ങ് ലോകത്തിലേക്ക് വന്ന ദൈവസുതനായ മിശിഹായാണെന്നു ഞാന്‍ വിശ്വസി ക്കുന്നു' വെന്നും മര്‍ത്ത ഉറക്കെ പ്രഖ്യാപിക്കുന്നു. യേശുവിന്റെ മരണശേഷം പലസ്തീനയില്‍ ക്രിസ്തുമതപീഡനംആരംഭിച്ചപ്പോള്‍ മര്‍ത്ത ലാസറിനും മറിയയ്ക്കുമൊപ്പം ഒരു നൗകയില്‍ പ്രോവിന്‍സിലേക്ക് പോയെന്നു വിശ്വസിക്കപ്പെടുന്നു. അവിടെവച്ച് തന്നെ ഇവര്‍ മരിച്ചു.
Curtsy : Manuel George @ Malayala Manorama