അനുദിനവിശുദ്ധര്‍ : ജൂണ്‍ 17
വി. ആല്‍ബര്‍ട്ട് ഷ്മിയേലോസ്‌കി (1845 - 1916)

പോളണ്ടിലെ അതിസമ്പന്നമായ ഒരു കുടുംബത്തില്‍ ജനിച്ച ആല്‍ബര്‍ട്ട് ഷ്മിയേലോസ്‌കി വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്നതു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കാലത്താണ്. 1989 ല്‍. അതിനു ആറു വര്‍ഷം മുന്‍പ് മാത്രമാണ് അദ്ദേഹത്തിനു വാഴ്ത്തപ്പെ ട്ടവന്‍ എന്ന പദവി ലഭിക്കുന്നത്. തന്റെ ജന്മനാടു കൂടിയായ പോളണ്ടില്‍ വച്ച് പതിനായിരക്കണക്കിന് ആളുകള്‍ സാക്ഷിയായി നില്‍ക്കവേ ജോണ്‍ പോള്‍ രണ്ടാമന്‍ ആ പദവി അദ്ദേഹത്തിനു നല്‍കുകയായിരുന്നു. ആല്‍ബര്‍ട്ട് സമ്പന്നനായ ഒരു കുടംബത്തിലാണ് ജനിച്ചതെന്നു പറഞ്ഞുവല്ലോ. അദ്ദേഹത്തിന്റെ കുടുംബത്തിനു നിരവധി എസ്‌റ്റേറ്റുകള്‍ ഉണ്ടായിരുന്നു. അവ നോക്കി നടത്തുന്നതിനു വേണ്ടി ആല്‍ബര്‍ട്ട് ഉന്നത പഠനം നടത്തിയത് കാര്‍ഷിക വിഷയങ്ങളിലായിരുന്നു. പോളണ്ടിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അദ്ദേഹത്തെ ഒരു രാഷ്ട്രീയക്കാരനാക്കി മാറ്റി. രാഷ്ട്രീയ സംഘട്ടനത്തിനിടയ്ക്ക് അദ്ദേഹത്തിനു മുറിവേറ്റതിനെത്തുടര്‍ന്നു ഒരു കാല്‍ മുറിച്ചുനീക്കേണ്ടതായും വന്നു. ക്രാകോവ് എന്ന ആല്‍ബര്‍ട്ടിന്റെ ജന്മനാട്ടില്‍ അദ്ദേഹം വളരെ പ്രശസ്തനായിരുന്നു. നല്ലൊരു ചിത്രകാരന്‍ കൂടിയായിരുന്നു ആല്‍ബര്‍ട്ട്. നല്ലൊരു കലാകാരന്‍ മനുഷ്യസ്‌നേഹിയായിരിക്കുമല്ലോ.ആല്‍ബര്‍ട്ടി നും മറ്റുള്ളവരോടുള്ള കരുണയും സ്‌നേഹവും ചെറിയ പ്രായം മുതല്‍ തന്നെയുണ്ടായിരുന്നു. തനിക്കു ചുറ്റും ജീവിക്കുന്നവരുടെ വേദന തന്റെ വേദനയായി ആല്‍ബര്‍ട്ട് കണ്ടു. പാവങ്ങളെ സഹായിക്കാനും രോഗികളെ ശുശ്രൂഷിക്കാനും ആല്‍ബര്‍ട്ട് സമയം കണ്ടെത്തി. ചിത്രകാരനായും രാഷ്ട്രീയക്കാരനായുമുള്ള ജീവിതം അദ്ദേഹം ക്രമേണ മടുത്തു. പാവങ്ങളോ ടൊത്ത് കഴിയുവാനും അവരെ ആശ്വസിപ്പിക്കുവാനും യേശുവിന്റെ അനുയായി ആകുന്നതാണ് നല്ലതെന്ന് ആല്‍ബര്‍ട്ട് തിരിച്ചറിഞ്ഞു. അദ്ദേഹം ദൈവവിളി സ്വീകരിച്ചു. ഫ്രാന്‍സീഷ്യന്‍ സഭയില്‍ ചേര്‍ന്ന ആല്‍ബര്‍ട്ട് തന്റെ ജീവിതം പാവങ്ങള്‍ക്കുവേണ്ടി നീക്കിവച്ചു. നിരവധി സന്യാസ സമൂഹങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചു. 1916ല്‍ അദ്ദേഹം മരിച്ചു. മരണശേഷം ആല്‍ബര്‍ട്ടിന്റെ മധ്യസ്ഥതയില്‍ നിരവധി അദ്ഭുതങ്ങള്‍ സംഭവിച്ചു.
Curtsy : Manuel George @ Malayala Manorama