അനുദിനവിശുദ്ധര്‍ : നവംബര്‍ 23
വി. ക്ലെമന്റ് പാപ്പ (ഒന്നാം നൂറ്റാണ്ട്)

നാലാമത്തെ മാര്‍പാപ്പയായിരുന്ന ക്ലെമന്റ് യഹൂദവംശജനായിരുന്നു. അപ്പസ്‌തോലന്മാരുമായി അടുത്തിടപഴകിയിട്ടുള്ള ക്ലെമന്റ് പാപ്പയെപ്പറ്റി വി. ബൈബിളിലും പരാമര്‍ശമുണ്ട്. സഭാപിതാക്കന്മാ രില്‍ ഒരാളായി ക്ലെമന്റ് പാപ്പ അറിയപ്പെടുന്നു.ഫോസ്റ്റിനസ് എന്ന റോമാക്കാരന്റെ മകനായാണ് ക്ലെമന്റ് ജനിച്ചത്. താന്‍ യഹൂദനാ ണെന്നും യാക്കോബിന്റെ ഗോത്രത്തില്‍പ്പെട്ടവനാണെന്നും ക്ലെമന്റ് തന്നെ പറഞ്ഞിട്ടുണ്ട്. വി. പത്രോസ് ശ്ലീഹായോ വി. പൗലോസ് ശ്ലീഹായോ ആണ് അദ്ദേഹത്തെ മാനസാന്തരപ്പെടുത്തി ക്രിസ്തുമതത്തിലേക്ക് സ്വീകരിച്ചത്. രണ്ടു ശ്ലീഹന്മാര്‍ക്കുമൊപ്പം ക്ലെമന്റ് സുവിശേഷപ്രവര്‍ത്തനം നടത്തുകയും പ്രേഷിത ജോലികളില്‍ ഇരുവരെയും സഹായിക്കുകയും ചെയ്തു. ആദിമസഭാപിതാക്കന്മാരായ ഒരിജനും വി. ജറോമും ക്ലെമന്റിനെ 'അപ്പസ്‌തോലികന്‍' എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. പത്രോസ് ശ്ലീഹാ തന്നെയാണ് ക്ലെമന്റിനു മെത്രാന്‍ പദവി കൊടുത്തതെന്നു കരുതപ്പെടുന്നു. പീലിപ്പോസില്‍ വച്ച് എ.ഡി. 62 ല്‍ പൗലോസ് ശ്ലീഹാ വരിച്ച സഹനങ്ങളില്‍ പങ്കാളിയാകുവാനും ക്ലെമന്റിനു കഴിഞ്ഞു. 'ജീവന്റെ പുസ്തകത്തില്‍ പേരുള്ളവന്‍' എന്നാണ് വി. പൗലോസ് ശ്ലീഹാ പീലിപ്പോസു കാര്‍ക്കെഴുതിയ ലേഖനത്തില്‍ ക്ലെമന്റിനെ വിശേഷിപ്പിക്കുന്നത്. (പീലി. 4:3) വി. ലൂക്കായോടും തിമോത്തിയോടും പൗലോസിനോടുമൊപ്പം ക്ലെമന്റ് എല്ലാ സഹനങ്ങളിലും പങ്കാളിയാകുകയും എല്ലാ പ്രതിസന്ധികളെയും നേരിടുകയും ചെയ്തു. നിരവധി പേരെ യേശുവിലേക്ക് ക്ലെമന്റ് ആകര്‍ഷിച്ചു. ആദിമസഭയുടെ വിശ്വാസങ്ങളെ ശരിയായ വഴിയിലൂടെ തിരിച്ചുവിടാന്‍ അദ്ദേഹത്തിനു സാധിച്ചു. പത്രോസ് ശ്ലീഹായുടെ രക്തസാക്ഷിത്വത്തിനു ശേഷം വി. ലീനസും അതിനു ശേഷം വി. ക്ലീറ്റസും മാര്‍പാപ്പമാരായി. എ.ഡി. 89 ല്‍ നാലാമത്തെ മാര്‍പാപ്പയായി ക്ലെമന്റ് അധികാര മേറ്റെടുത്തു. ഒന്‍പതു വര്‍ഷവും ഇരുപതു മാസവും അദ്ദേഹം മാര്‍പാപ്പ പദവിയിലിരുന്നു. കൊറിന്ത്യക്കാര്‍ക്ക് ക്ലെമന്റ് എഴുതിയ ലേഖനം ഏറെ പ്രസിദ്ധമാണ്. നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. ഡൊമിനിഷ്യന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് അദ്ദേഹം ചക്രവര്‍ത്തി താമസിച്ച അതേ നഗരത്തില്‍ തന്നെ ക്ലെമന്റും താമസിച്ചു. എ.ഡി. 101 ല്‍ ട്രാജന്‍ ചക്രവര്‍ത്തിയുടെ കാലത്ത് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു.
Curtsy : Manuel George @ Malayala Manorama