അനുദിനവിശുദ്ധര്‍ : നവംബര്‍ 6
നോബ്ലാക്കിലെ വി. ലിയൊനാര്‍ഡ് (ആറാം നൂറ്റാണ്ട്)

ഫ്രാന്‍കിഷ് സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന ക്ലോവിസ് ഒന്നാമന്റെ കൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്നു ലിയൊനാര്‍ഡ്. ഇന്നത്തെ ഫ്രാന്‍സും ജര്‍മനിയും ചേരുന്നതായിരുന്നു പഴയ ഫ്രാന്‍ കിഷ് സാമ്രാജ്യം. ആര്‍ച്ച്ബിഷപ്പ് റെമിജിയസാണ് ലിയൊനാര്‍ഡിനെ ക്രിസ്തുമതത്തിലേക്ക് കൊണ്ടുവരുന്നത്. ഒരിക്കല്‍ ഒരു യുദ്ധത്തില്‍ ക്ലോവിസ് രാജാവ് പരാജയത്തിലേക്ക് നീങ്ങിയപ്പോള്‍ രാജ്ഞി ലിയൊനാര്‍ഡിനെ വിളിച്ച് ആര്‍ച്ച്ബിഷപ്പിന്റെ സഹായം അഭ്യര്‍ഥിക്കുവാന്‍ ആവശ്യപ്പെട്ടു. രാജ്ഞി യേശുവിന്റെ ശക്തിയാല്‍ യുദ്ധം ജയിക്കാനാവും എന്നു വിശ്വസിച്ചിരുന്നു. റെമിജിയസിന്റെ പ്രാര്‍ഥനയാല്‍ യുദ്ധത്തിന്റെ ഗതി മാറുകയും ശത്രുക്കള്‍ പരാജയപ്പെട്ട് പിന്മാറുകയും ചെയ്തു. ഈ സംഭവത്തോടെ രാജാവും ലിയൊനാര്‍ഡുമടക്കം ആയിരക്കണക്കിന് ആളുകള്‍ ക്രിസ്തുമതം സ്വീകരിച്ചു. കൊട്ടാരത്തിലെ ജോലി തന്റെ വിശ്വാസജീവിതത്തെ ശക്തിപ്പെടുത്തുകയില്ലെന്നു തിരിച്ചറിഞ്ഞ ലിയൊനാര്‍ഡ് വൈകാതെ ജോലി രാജിവച്ചു. സകലതും ദൈവത്തിനു സമര്‍പ്പിച്ച് അദ്ദേഹം സന്യാസജീവിതത്തിന് തുടക്കമിട്ടു. സുവിശേഷം പ്രസംഗിച്ച് നിരവധിയാളുകളെ ക്രിസ്തുവിന്റെ അനുയായികളാക്കി മാറ്റി. ലിയൊനാര്‍ഡിന്റെ സഹോദരനായ ലിവിയാര്‍ഡും ഇതേമാതൃക പിന്തു ടര്‍ന്ന് കൊട്ടാരത്തിലെ ജോലി ഉപേക്ഷിച്ച് ഒരു ആശ്രമം പണിത് അവിടെ താമസം തുടങ്ങി. ആര്‍ച്ച് ബിഷപ്പ് റെമിജിയസിന്റെ ശിഷ്യനായി കുറച്ചുകാലം ജീവിച്ച ലിയൊനാര്‍ഡിന് കൂടുതല്‍ ഏകാന്തത തന്റെ പ്രാര്‍ഥനകള്‍ക്ക് ആവശ്യമുണ്ടെന്നു തോന്നി. മാത്രമല്ല, തന്റെ പ്രിയപ്പെട്ട ഉദ്യോ ഗസ്ഥനെ തിരികെ കൊട്ടാരത്തിലേക്ക് വിളിച്ചുകൊണ്ടുവരാന്‍ രാജാവ് ഏറെ ആഗ്രഹിച്ചിരുന്നു. നിരവധി ദൂതന്‍മാരെ രാജാവ് ലിയൊനാര്‍ഡിന്റെ പക്കലേക്ക് അയച്ചു. എന്നാല്‍, തന്റെ ജീവിതം ഇനി പൂര്‍ണമായും യേശുവിനുള്ളതാണെന്ന് ലിയൊനാര്‍ഡ് തീരുമാനിച്ചുറപ്പിച്ചിരുന്നു. ഏകാന്തത തേടി അദ്ദേഹം വനത്തിലേക്ക് പോയി. അവിടെ ഒരു ആശ്രമം പണിത് പ്രാര്‍ഥനയിലും ഉപവാസത്തിലും ജീവിക്കുവാന്‍ തുടങ്ങി. നോബ്ലാക്ക് എന്നായിരുന്നു ആ വനത്തിന്റെ പേര്. കാട്ടുപഴങ്ങള്‍ മാത്രമായിരുന്നു പിന്നീട് വര്‍ഷങ്ങളോളം അദ്ദേഹം ഭക്ഷിച്ചിരുന്നത്. ആകെയുള്ള ബന്ധം ദൈവവുമായിട്ടായിരുന്നു. വളരെ അപൂര്‍വമായി മാത്രം അദ്ദേഹം നാട്ടിലേക്ക് പോയിരു ന്നുള്ളു. അതും ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിനോ ആശുപത്രികളും ജയിലുകളും സന്ദര്‍ശിച്ച് നിരാലംബരെ ആശ്വസിപ്പിക്കുന്നതിനോ മാത്രം. ജയിലില്‍ കഴിഞ്ഞിരുന്ന നിരവധി പേരെ മാനസാ ന്തരപ്പെടുത്തുവാനും അവരെയൊക്കെ ക്രിസ്തുമതത്തിലേക്ക് കൊണ്ടുവരുവാനും ലിയൊനാര്‍ ഡിനു കഴിഞ്ഞിരുന്നു. എ.ഡി. 559 ലായിരുന്നു ലിയൊനാര്‍ഡിന്റെ മരണം. ലിയൊനാര്‍ഡിന്റെ മരണശേഷം നിരവധി അനുഗ്രഹങ്ങള്‍ അദ്ദേഹത്തിന്റെ മാധ്യസ്ഥതയില്‍ ലഭിച്ചു. ബാവരിയയിലെ ഒരു കൊച്ചുഗ്രാമത്തില്‍ മാത്രം 4000 പേര്‍ക്കാണ് അദ്ദേഹത്തിന്റെ അനുഗ്രഹങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ടു ലഭിച്ചത്.
Curtsy : Manuel George @ Malayala Manorama