പലസ്തീനിലെ സെസാറെയില്‍ ജനിച്ച മാര്‍ട്ടിനിയന്റെ ബാല്യകാല ത്തെ കുറിച്ച് അറിവൊന്നുമില്ല. അറിവുള്ള അദ്ദേഹത്തിന്റെ ജീവിത കഥയിലാകട്ടെ വിശ്വാസ്യതയുടെ കുറവുമുണ്ട്. അദ്ഭുതപ്രവര്‍ത്തക നായിരുന്നു മാര്‍ട്ടിനിയന്‍. അദ്ദേഹത്തിന്റെ അദ്ഭുതപ്രവര്‍ത്തികളുടെ ഒരു നീണ്ട പട്ടിക തന്നെഎഴുതുവാനുണ്ട്. പക്ഷേ, ഇവയില്‍ 'കഥ'ക ളെത്ര, സത്യമെത്ര എന്നു തിരിച്ചറിയുക ബുദ്ധിമുട്ടാണെന്നു മാത്രം. എന്നാല്‍, ഇതുകൊണ്ട് മാര്‍ട്ടിനിയന്റെ വിശുദ്ധിയെ സംശയിക്കാനു മാവില്ല. ഇപ്പോഴും ഈ വിശുദ്ധന്റെ നാമത്തില്‍ നിരവധി അദ്ഭുതപ്രവര്‍ത്തികള്‍ നടക്കുന്നുണ്ട്.
മാര്‍ട്ടിനിയനുമായി ബന്ധപ്പെട്ടു കിടക്കുന്ന 'കഥ'കളില്‍ ഒന്നു പറയാം. ഒരിക്കല്‍ സോ എന്നു പേരായ ഒരു സാധുസ്ത്രീ അഭയം തേടി മാര്‍ട്ടിനിയന്റെ ഭവനത്തിലെത്തി. ദീര്‍ഘയാത്രയ്ക്കിടെ അവശയായി എത്തിയ ആ സ്ത്രീയെ മാര്‍ട്ടിനിയന്‍ വീട്ടിലേക്കു ക്ഷണിച്ചു. ഭക്ഷണവും വസ്ത്ര ങ്ങളും നല്‍കി. കുളിച്ചു വേഷം മാറിയപ്പോള്‍ ആരെയും ആകര്‍ഷിക്കുന്ന അവളുടെ സൗന്ദര്യം മാര്‍ട്ടിനിയനെ അദ്ഭുതപ്പെടുത്തി. സുന്ദരിയായ ആ സ്ത്രീ മാര്‍ട്ടിനിയനെ പ്രലോഭിപ്പിക്കുവാന്‍ ക്ഷണിച്ചു. നിമിഷനേരത്തേക്കെങ്കിലും മാര്‍ട്ടിനിയന്റെ മനസ് അവള്‍ക്കു കീഴടങ്ങി. ഉടന്‍ തന്നെ തന്റെ തെറ്റു തിരിച്ചറിഞ്ഞ മാര്‍ട്ടിനിയന്‍ തീകൂട്ടി അതിലേക്ക് തന്റെകാലുകള്‍ എടുത്തുവച്ചു. കാലുകള്‍ പൊള്ളി. ദുസ്സഹമായ വേദന കൊണ്ട് അദ്ദേഹം പുളഞ്ഞു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നു ചോദിച്ച സോയോട് മാര്‍ട്ടിനിയന്‍ പറഞ്ഞു: ''ഭൂമിയിലെ ഈ ചെറിയ തീകുണ്ഠം എന്നെ ഇത്രയധികം വേദനിപ്പിക്കുമെങ്കില്‍ നരകാഗ്നിയില്‍ വെന്തുരുകുമ്പോള്‍ എന്താവും വേദന എന്നു തിരിച്ചറിയാനാണിത്.''
മാര്‍ട്ടിനിയനെ പ്രലോഭിപ്പിക്കുവാന്‍ ശ്രമിച്ചു താന്‍ ചെയ്ത തെറ്റു തിരിച്ചറിഞ്ഞ സോ അപ്പോള്‍ തന്നെ പശ്ചാത്തപിച്ച് ക്രിസ്തുമതം സ്വീകരിച്ചു. പിന്നീട് ബേത്‌ലഹേമില്‍ ഒരു സന്യാസിനി യായി അവള്‍ ജീവിച്ചു. തന്റെ തെറ്റുകളില്‍ നിന്നു ശാശ്വതമായ മോചനം നേടാന്‍ കടലിലുള്ള ഒരു ചെറിയ ദ്വീപില്‍ അദ്ദേഹം അഭയം തേടി. അവിടെ ഏകനായി അദ്ദേഹം പ്രാര്‍ഥനയും ഉപവാസ വുമായി ജീവിച്ചു. വര്‍ഷത്തില്‍ മൂന്നു ദിവസം ഒരു ക്രൈസ്തവ നാവികന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുമായിരുന്നു. അയാള്‍ കൊടുക്കുന്ന റൊട്ടിയും വെള്ളവുമായിരുന്നു മാര്‍ട്ടിനിയന്റെ ജീവന്‍ നിലനിര്‍ത്തിയത്. ആറു വര്‍ഷം അദ്ദേഹം അങ്ങനെ കഴിഞ്ഞു. ആറാം വര്‍ഷം അദ്ദേഹ ത്തിന്റെ ദ്വീപില്‍ മറ്റൊരു സന്ദര്‍ശക എത്തി. ഒരുകപ്പലപകടത്തില്‍ നിന്നു രക്ഷപ്പെട്ട് ആ ദ്വീപില്‍ അടിഞ്ഞ ആ സ്ത്രീയെ രക്ഷിക്കുക തന്റെ കടമയാണെന്നു മാര്‍ട്ടിനിയന്‍ തിരിച്ചറിഞ്ഞു.
പക്ഷേ, ഇത്ര സുന്ദരിയായ ഒരു സ്ത്രീക്കൊപ്പം ഏകനായി ആ ദ്വീപില്‍ കഴിഞ്ഞാല്‍ താന്‍ പ്രലോഭനത്തിനു അടിമപ്പെട്ടുപോകുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. താന്‍ സൂക്ഷിച്ചു വച്ചിരുന്ന ഭക്ഷണവും കുടിവെള്ളവും അവള്‍ക്കു കൊടുത്ത മാര്‍ട്ടിനിയന്‍ മൂന്നു മാസത്തി നുള്ളില്‍ അവളെ അവിടെ നിന്നു രക്ഷിച്ചുകൊള്ളാമെന്നു ശപഥം ചെയ്ത ശേഷം കടലിലേക്ക് എടുത്തുചാടി, നീന്തി കരയിലെത്തി. രണ്ടു മാസത്തിനുള്ളില്‍ മാര്‍ട്ടിനിയന്റെ സുഹൃത്തായ നാവികന്‍ അവളെ അവിടെ നിന്നു രക്ഷിച്ചു. പിന്നീടുള്ള കാലം മാര്‍ട്ടിനിയന്‍ ആതന്‍സില്‍ സന്യാസജീവിതം നയിച്ചതായി കരുതപ്പെടുന്നു.