നോമ്പുക്കാലം
ഈശോയുടെ പരസ്യജീവിതത്തിന്റെ അവസാനത്തിലാണല്ലോ രക്ഷാകര്‍മ്മങ്ങളുടെ പരിസമാപ്തി കുറിക്കുന്ന അവിടുത്തെ പീഢാനുഭവവും മരണവും ഉത്ഥാനവും. ദനഹാക്കാലത്തിനും ഉയിര്‍പ്പുതിരുന്നാളിനും ഇടയ്ക്കുളള ഏഴ് ആഴ്ച്ചകള്‍ പ്രാര്‍ത്ഥനയ്ക്കും പ്രാശ്ചിത്തത്തിനും ഉപവാസത്തിനുമായി നീക്കിവച്ചിരിക്കുന്നു. ഈശോയുടെ നാല്‍പതു ദിവസത്തെ ഉപവാസമാണ് വലിയ നോമ്പ് എന്ന പേരില്‍ അറിയപ്പെടന്ന ഈ കാലത്തിന്റെ അടിസ്ഥാനം. എങ്കിലും, നാം സാധാരണമായി 'അമ്പതുനോമ്പ്' എന്നാണ് ഈ കാലത്തെ വിളിക്കുക. മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ 'പേത്തുര്‍ത്താ' ഞായര്‍ മുതല്‍ ഉയിര്‍പ്പുതിരുനാള്‍ വരെ നോമ്പുനോക്കിയിരുന്നതാകാം 'അമ്പതുനോമ്പ്' എന്നു പറയാനുളള കാരണം. ' പേത്തുര്‍ത്താ' എന്ന സുറിയാനി പദത്തിന്റെ അര്‍ത്ഥം 'തിരിഞ്ഞുനോക്കല്‍, അനുരഞ്ജനം' എന്നൊക്കെയാണ്. അനുതാപത്തിനും അനുരഞ്ജനത്തിനുമായി പ്രത്യേകം മാറ്റി വയ്ക്കപ്പെട്ടിരിക്കുന്ന സമയമാണല്ലോ നോമ്പുക്കാലം.
മാമ്മോദീസാവഴി ദൈവമക്കളും പുതിയ മനുഷ്യരുമായിത്തീര്‍ന്ന നാം പാപം വഴി ദൈവത്തില്‍നിന്നകന്നു. മനുഷ്യന്റെ പാപവും അതിന്റെ അനന്തരഫലങ്ങളും അനുതാപത്തിന്റെയും മനഃപരിവര്‍ത്തനത്തിന്റെയും ആവശ്യകതയും, അനുതാപിക്കുന്ന പാപികളോടു ദൈവം കാണിക്കുന്ന അനന്തമായ സ്‌നേഹവും കാരുണ്യവും, ഈശോമിശിഹായുടെ പീഢാനുഭവം, മരണം, സംസ്‌കാരം എന്നിവയും ഈ കാലത്തിലെ ചിന്താവിഷയങ്ങളാണ്. ദൈവവുമായും മനുഷ്യര്‍ തമ്മില്‍തമ്മിലും അനുരഞ്ജിതരാകേണ്ടതിന്റെ ആവശ്യകതയിലേയ്ക്കു നോമ്പുക്കാലം പ്രത്യേകമായി ശ്രദ്ധ തരിക്കുന്നു. അതുകൊണ്ടാണ് ഈ അവസരത്തില്‍ അനുരഞ്ജനകുദാശ ശ്വീകരിക്കാന്‍ സഭ വിശ്വാസികളെ പ്രേരിപ്പിക്കുക.
പ്രലോഭനങ്ങലെ പരാജയപ്പെടുത്തി സ്വജീവിതം പിതാവിനു സമര്‍പ്പിച്ച ഈശോയെപ്പോലെ നമ്മുടെ ദുരാശകളെ ഉന്മൂലനം ചെയ്ത്, തീക്ഷ്ണത നിറഞ്ഞ പ്രാര്‍ത്ഥനയിലും ആത്മാര്‍ത്ഥമായുളള ഉപവാസത്തിലും ഔദാര്യപൂര്‍വകമായ ദാനധര്‍മ്മപ്രവൃത്തികളിലും ഈ കാലം ചെലവഴിക്കണമെന്ന് സഭ നമ്മെ അനുസ്മരിപ്പിക്കുന്നു. മരണത്തെ പരാജയപ്പെടുത്തി ജീവിതത്തിലേയ്ക്കു പ്രവേശിച്ച ഈശോയെപ്പോലെ നമുക്കു പാപത്തിനു മരിച്ച് നിത്യജീവിതത്തിലേയ്ക്കു പ്രവേശിക്കാം.