ദനഹാക്കാലം
ഉദയം, പ്രത്യക്ഷവത്കരണം, ആവിഷ്‌ക്കാരം, വെളിപാട് എന്നെല്ലാം അര്‍ത്ഥം വരുന്ന 'ദനഹാ'ക്കാലത്തില്‍, ജോര്‍ദാന്‍ നദിയില്‍ വച്ച് ഈശോയുടെ മാമ്മോദീസാവേളയില്‍ ആരംഭിച്ച അവിടുത്തെ പ്രത്യക്ഷവത്കരണമാണ് അനുസ്മരിക്കപ്പെടുന്നത്. ഈശോ സ്വയം ലോകത്തിനു വെളിപ്പെടുത്തുകയും പിതാവും പരിശുദ്ധാത്മാവും അതു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു; 'ഇവന്‍ എന്റെ പ്രിയപുത്രനാകുന്നു; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു' (മത്താ 3,7). ഈശോമിശിഹായുടെ ത്രിത്വരഹസ്യം അവിടുത്തെ മാമ്മോദീസായില്‍ വെളിപാക്കപ്പെട്ടു.
ജനുവരി ആറാം തിയ്യതി ആഘോഷിക്കപ്പെടുന്ന കര്‍ത്താവിന്റെ 'ദനഹാ'തിരുനാളിനെ കേരളത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ 'പിണ്ടികുത്തി'പ്പെരുന്നാളെന്നും തെക്കന്‍ ഭാഗങ്ങളില്‍ 'രാക്കുളി'പ്പെരുന്നാളെന്നും വിളിക്കാറുണ്ട്. 'ലോകത്തിന്റെ പ്രകാശമായ' മിശിഹായെ ബഹുമാനിക്കുന്നതിനും സ്തുതിക്കുന്നതിനും വാഴപ്പിണ്ടിയില്‍ പന്തം കൊളുത്തി അതിനുചുറ്റും പ്രദക്ഷിണം വച്ചുകൊണ്ട് 'ദൈവം പ്രകാശമാകുന്നു' എന്ന് ആര്‍ത്തുവിളിച്ചിരുന്ന പതിവില്‍നിന്നാണ് 'പിണ്ടികുത്തി'പ്പെരുന്നാള്‍ ഉണ്ടായത്. ഈശോയുടെ മാമ്മോദീസായെ സ്മരിച്ചുകൊണ്ട് ഈ തിരുനാളിന്റെ തലേദിവസം അടുത്തുളള നദിയിലോ കുളത്തിലോ പോയി നമ്മുടെ പൂര്‍വ്വികര്‍ നടത്തിയിരുന്ന ആചാരക്കുളിയില്‍ നിന്നാണ് 'രാക്കുളി' എന്ന പേരു ലഭിച്ചത്. തികച്ചും മതാത്മകമായി നടത്തിയിരുന്ന ഒരു കര്‍മ്മമായിരുന്നു അത്.
വെളിപ്പെടുത്തപ്പെട്ട മിശിഹാരഹസ്യത്തെ തങ്ങലുടെ ജീവിതങ്ങളിലൂടെ സാക്ഷ്യപ്പെടുത്തിയ വിശുദ്ധാത്മക്കളെ ദനഹാക്കാലത്തെ വെളൡയാഴ്ച്ചകളില്‍ സഭ അനുസ്മരിക്കുന്നു. ഈശോയുടെ മാമ്മോദീസ, അവിടത്തെ പരസ്യജീവിതം, അവിടുത്തെ വ്യക്തിത്വവും മാനുഷിക-ദൈവിക സ്വഭാവങ്ങളും, പിതാവിനോടും പരിശുദ്ധാത്മാവിനോടും അവിടുത്തേക്കുമുളള ഗാഢമായ ബന്ധം, സ്വയം ശ്യൂന്യവത്കരിക്കുന്ന അവിടുത്തെ സ്‌നേഹം എന്നിവ ഈ കാലത്തിലെ പ്രധാനപ്പെട്ട വിഷയങ്ങളാണ്. ഈശോയുടെ പരസ്യജീവിതവുമായി ബന്ധപ്പെട്ട വി.ഗ്രന്ഥപ്രഘോഷമങ്ങലാണ് ഈ കാലയളവില്‍ നാം പ്രധാനമായും ഉപയോഗിക്കുക. ഈശോയുടെ മാമ്മോദീസ അനുസ്മരിക്കുന്നതോടൊപ്പം ഓരോ ക്രൈസ്തവനും തന്റെതന്നെ മാമ്മോദീസ സ്വീകരണത്തെയും അതിലൂടെ ഏറ്റെടുത്ത ഉത്തരവാദിത്വത്തെയും പറ്റി ഗാഢമായി ചിന്തിക്കണമെന്നാണ് ഈ കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അങ്ങനെ ഈശോയെ അടുത്തറിഞ്ഞ്, അവിടുത്തെ തീവ്രമായി സ്‌നേഹിച്ച്, ദൈവമക്കളായി ജീവിക്കാന്‍ പരിശ്രമിക്കേണ്ട സന്ദര്‍ഭമാണ് ദനഹാക്കാലം.